Thursday, September 30, 2010

അലി

ചരിത്ര പുരുഷനായ അലിയല്ല. ചരിത്രത്തില്‍ ഇടം നേടാതെ പോകുന്ന ആയിരക്കണക്കിന് അലിമാരില്‍ ഒരാള്‍, വെറുമൊരു അലി.

ദോഹയിലെ തിരക്ക് പിടിച്ചൊരു മൂലയില്‍, ചെറിയ ഒരു സിറിയന്‍ ഭക്ഷണശാല. നല്ല ഷവര്‍മയും, ഫിലാഫിലും, ചില അറേബ്യന്‍ മധുരങ്ങളും മാത്രം വില്‍ക്കുന്ന കൊച്ചു കട. രാവിലെ എട്ടുമണിക്ക്‌ തുറന്നാല്‍ രാത്രി എട്ടു മണിക്കാണ് പൂട്ടുന്നത്. അത്രയും നേരം അവിടത്തെ പാവം പിടിച്ച പനിക്കാരെല്ലാം അവിടെത്തന്നെ കാണും. മിക്കവാറും കൊച്ചു കൊച്ചു നേപ്പാളികള്‍. അതിലൊരു നേപ്പാളിയാണ് നമ്മുടെ അലി.

ആദ്യമായി തുടങ്ങിയ ബിസിനസ് പൊളിഞ്ഞു കൊണ്ടിരുന്ന സമയം, എന്‍ജിനില്‍ പക്ഷിയിടിച്ച വിമാനം പോലെ പതുക്കെ താഴോട്ട് പതിച്ച് കൊണ്ടിരുന്ന ദിവസങ്ങള്‍. എന്നും റൂമിലെത്തുന്നത് വളരെ വൈകി. മെസ്സിനു കാശ് കൊടുക്കനില്ലത്തത് കാരണം പുറമേ നിന്നായിരുന്നു ഭക്ഷണം. അത്തരത്തിലൊരു വൈകിയ രാത്രിയിലാണ് ആദ്യമായി അലിയുടെ കടയില്‍ ഞാനെത്തിപ്പെടുന്നത്. ഷവര്‍മ ശരിപ്പെടുത്തുന്ന പയ്യനെ ശ്രദ്ധിച്ചു. എല്ലാവരെയും പരിചയപ്പെടാന്‍ നമുക്ക് തോന്നണമെന്നില്ല, പക്ഷെ ചില മുഖങ്ങള്‍ നമ്മെ പരിചയപ്പെടാന്‍ നിര്‍ബന്ധിച്ചെക്കും. അലിയും അത്തരത്തിലോരാലായിരുന്നു. നിര്‍വ്വികാരനായി, വൈകിയ രാത്രിയിലും ക്ഷോഭങ്ങളില്ലാതെ, പണിയെടുക്കുന്ന കൊച്ചു പയ്യന്‍. ഷവര്‍മയുമായി ഞാന്‍ എതിരെയുള്ള പൂട്ടിയ കടയുടെ പടവുകളിലിരുന്നു. കടയടക്കാനുള്ള തിരക്കുകളിലായി അലിയു കൂട്ടരും. ഒരു നിമിഷം, ഞാനെന്റെ കഷ്ടതകള്‍ മറന്നു. എന്റെ കടങ്ങളും, കടക്കാരും പെട്റെന്നില്ലതെയായി. പിന്നെ അതൊരു പതിവായി. മിക്ക രാത്രികളിലും ഒന്നും വാങ്ങിക്കഴിചില്ലെന്കിലും അവരുടെ ജീവിതം കണ്ടു നില്‍ക്കുന്നത്‌ മറ്റെല്ലാം മറക്കാന്‍ എന്നെ സഹായിച്ചു. അവരുടെ മുഖത്ത്‌ ടെന്‍ഷന്‍ ഒട്ടുമെയില്ലായിരുന്നു. അല്ലെങ്കിലും അവര്‍ക്കെത് ടെന്‍ഷന്‍. കടയുടെ വാടക, പണിക്കരുടെ ശമ്പളം, മുനിസിപ്പാലിറ്റി, വിസ ഇതൊന്നും അവര്‍ക്ക്‌ ആലോചനാ വിഷയമായിരുന്നില്ല. എന്നാല്‍ മുതലാളിയായ സിരിയക്കാരന്റെ മുഖത്ത്‌ ഇതെല്ലം എഴുതി വെച്ച്ചിട്ടുമുന്റായിരുന്നു.

അലിയുമായി വലിയ സൗഹൃദത്തിലായി. അവന്റെ മറ്റു സഹപ്രവര്ത്തകരുംയും. ഒരു ദിവസം എല്ലാവരും കൂടെ എന്നെ അവരുടെ താമസ സ്ഥലത്തേക്ക്‌ ക്ഷണിച്ചു. രാത്രി പന്ത്രണ്ടു മണിക്ക അവിടെ ജീവിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ചോറും കറിയും വെക്കല്‍, ടിവി കാണല്‍, അലക്കല്‍...ആകെ ബഹള മയം. പകല്‍ മുഴുവന്‍ കോഴിയും ശവര്‍മയും കൊണ്ട് മല്ല യുദ്ധം നടത്തിയവര്‍, രാത്രി പന്ത്രണ്ടു മണിക്ക് ചോറും പരിപ്പ് കറിയും അടിച്ച് കിടക്കുന്നു. അവരുടെ കഥകളില്‍ ഞാനും പങ്കു ചേര്‍ന്നു. അവരുടെ പലരുടെയും വീടുകളില്‍ ഞാനുമോരു കഥാപാത്രമായി. എല്ലാം മറന്നു ഞാനുമൊരു നേപ്പാളിയായി. ഒരു തമിഴന്‍ മാത്രമുണ്ടായിരുന്ന ആ മുറിയില്‍ അവനും ഹിന്ദി പറഞ്ഞു. കഷ്ടം പിടിച്ച ദിവസങ്ങളിലെല്ലാം ഞാന്‍ അവിടെയെത്തി. കടങ്ങള്‍ തലയില്‍ കയറി മതത് പിടിച്ച്ചപ്പോഴെല്ലാം മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്ത ഞാനെന്റെ നേപ്പാളി മാളത്തിലെക്ക് വലിഞ്ഞു.

പരിചയപ്പെട്ട്, നമ്മള്‍ തരക്കേടില്ലാത്ത ജോലിയോ കച്ചവടമോ ചെയ്യുന്നവനാനെന്നരിഞ്ഞാല്‍ ഏതൊരു നേപ്പാളിയും ഉടനെ ചോദിക്കുന്നൊരു ചോദ്യമുണ്ട്. "ഏക്‌ ബിശ മിലേഗാ സാബ്‌"? പക്ഷെ അലിയും കൂട്ടുകാരും മാത്രം അതെന്നോടു ചോദിച്ചില്ല.

മാസാവസാനം കിട്ടുന്ന (കിട്ടിയെന്കിലായി) അറുന്നൂറോ, എഴുന്നൂറോ റിയാലിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ നേപ്പളികള്‍ക്കും എന്റെ പ്രണാമങ്ങള്‍. അവരും മനുഷ്യ ജീവിതങ്ങലാണെന്നരിയുക. "ഇലയും അത്താഴവും നേര്‍ത്ത കണവിളക്കുമായി" അവരെയും കാത്ത്തിരിക്കുന്നവരുന്റാകാം. നമ്മള്‍ ആരും അന്വേഷിക്കരില്ലെണ്ണ്‍ മാത്രം.

Wednesday, September 29, 2010

ചിരിക്കുന്ന വാക്കുകള്‍

പ്രിയ സുഹൃത്ത് "കെട്ടുങ്ങല്‍" പറഞ്ഞത്‌ തന്നെയാണ് ശരി. വാക്കുകള്‍ ചിരിക്കുകയാണ്, ഈ ജീവിതം ചിലനേരങ്ങളില്‍ നമുക്കായി കാത്തു വെക്കുന്ന കോമാളിത്തരങ്ങള്‍ കണ്ട്‌. അല്ലെങ്കില്‍ നല്ല സുഖമുള്ളൊരു ഹൈവേ റോഡിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവിതം ഇനിയൊരിക്കലും തിരിച്ചു കയറാനാവാത്ത വിധം തകര്‍ന്നടിഞ്ഞ കാട്ടു പാതകളിലെക്ക് എടുത്തെരിയപ്പെട്ടതു പോലുള്ള കോമാളിത്തരങ്ങള്‍ കണ്ട്. ഇനി ഈ പാതകളില്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കെണ്ടിയിരിക്കുന്നു. ചതിക്കുഴികള്‍ എങ്ങും പതിയിരിക്കുന്നു, നിഗൂഡമായ ചിരിയോടെ. ചില നേരങ്ങളില്‍ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്നു പോയേക്കാം. മറ്റൊന്നും ചെയ്യാനില്ലാത്ത കാലങ്ങള്‍. ഒരു പണിയുമില്ലാത്തത് കൊണ്ട് ബ്ലോഗെഴുത്ത് തുടങ്ങിയെക്കാമെന്ന് നിരീച്ച് ഇറങ്ങിത്തിരിച്ചതാണ്. അതും മനം മടുപ്പിക്കുന്ന ആശുപതിക്കളികളിലെ ഇടവേളകളില്‍ മാത്രം സാധ്യമാവുന്ന പണി. നിറങ്ങള്‍ പൂത്തുലഞ്ഞു നിന്നിരുന്ന തീരത്ത് നിന്നും ഞാന്‍ യാത്ര പുറപ്പെട്ട് ഒരു വര്ഷം തികയാറാവുന്നു. ഇനി നിറങ്ങള്‍ പൂക്കാത്ത തീരങ്ങള്‍ മാത്രം. ഇനി പഴയ ഓര്‍മ്മകള്‍ക്ക് നിറം ചാര്ത്താനായി മാത്രം ജീവിക്കാം. ദോഹ യില്ലാത്ത ഓര്‍മ്മ കൊഴിയില്ലാത്ത "കോയി ബിരിയാണി" പോലെ അര്തശൂന്യം. അതിനാല്‍ ഉടനെ ദോഹ ഓര്‍മ്മകളിലേക്ക്. വീണ്ടും പ്രിയ "കേട്ടുങ്ങലിനു", വാക്കുകളില്‍ നനവ്‌ പടര്ത്തെരുതെന്നു നീ പറയുന്നു. നനഞ്ഞ മനസ്സില്‍ നിന്ന് നനവില്ലാത്ത വാക്കുകള്‍ വരുന്നതെങ്ങിനെ, മൈ ഡിയര്‍.

Monday, September 27, 2010

ഓര്‍മകള്‍ തുടങ്ങുന്നത്

എങ്ങിനെയായിരുന്നു ഓര്‍മ്മകള്‍ തുടങ്ങിയിരുന്നത് എന്ന്‍ വ്യക്തമായിട്ടോര്‍ക്കുന്നില്ല. എങ്കിലും, എന്നും ഓര്‍മ്മകള്‍ കൂട്ടിനുണ്ടായിരുന്നു. ജിഇവിതം എന്നും സംഭവ ബഹുലമായിരുന്നത് കൊണ്ട് ഓര്‍ക്കാന്‍ മാത്രം കാര്യങ്ങളുമുണ്ടായി. ഇന്നിപ്പോള്‍ നിറങ്ങള്‍ പൂക്കാത്ത ഈ തീരത്തിരുന്ന് ഓര്‍ക്കുമ്പോള്‍ പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഓര്‍മ്മകള്‍ക്ക് പോലും കടും നിറങ്ങളാണ്.