Friday, November 12, 2010

കഥകളുറങ്ങുന്ന അരോമ

കഥകള്‍ നിറഞ്ഞൊരു കാലമായിരുന്നു അത്. സ്വപ്നങ്ങളും, പ്രതീക്ഷകളും അതിലേറെ കദനങ്ങളും നിറഞ്ഞ കാലങ്ങള്‍. ദോഹയുടെ നെഞ്ചത്ത്, തിരക്ക്‌ പിടിച്ചതെന്നു പറയാവുന്ന എന്നാല്‍ ശാന്തമായ ഒരു കോണില്‍, ഒരുപറ്റം പ്രവാസികള്‍ എല്ലാ വ്യത്യാസങ്ങളോടും കൂടെ ഒരുമിച്ച് കഴിഞ്ഞ ഒരു തറവാട്. അതായിരുന്നു "അരോമ".

ആറു മുറികള്‍. ഏകദേശം പല കാലങ്ങളിലായി ഇരുപതില്‍ പരം മനുഷ്യ ജീവിതങ്ങള്‍. കേരളത്തിന്റെ മിക്കവാറും എല്ലാ ജില്ലകളെയും അവര്‍ പ്രതിനിധീകരിച്ചു. ഭാഷാ വൈവിധ്യങ്ങളോടെ, ജീവിത രീതികളുടെ ഏറ്റക്കുറച്ചിലുകളോടെ, അവരോന്നിച്ച്ചു കഴിഞ്ഞു. ഓരോ മുറികളിലും ജീവിതം വ്യത്യസ്തങ്ങളായിരുന്നു. ഉപ്പയും, സുലൈമാനിക്കയും താമസിച്ചിരുന്ന മുറിയായിരുന്നു അദ്ധ്യാത്മിക കേന്ദ്രം. അവിടെ രാത്രി പത്തിന് മുന്‍പേ എന്നും വിളക്കണഞ്ഞു. അന്നേരം മറ്റുള്ള മുറികളില്‍ ജീവിതം തുടങ്ങുകയായിരിക്കും. കടകളില്‍ നിന്നും ജോലി കഴിഞ്ഞെത്തുന്നവര്‍ ഭക്ഷണം കഴിയുന്നതോടെ മുറികളില്‍ ഒന്നിക്കുന്നു. പിന്നെ കഥകള്‍ പറഞ്ഞും, തലേ ദിവസം ബാക്കി വച്ച സിനിമ കണ്ടും, തമാശകള്‍ കാണിച്ചും, അനാവശ്യമായി വളി വിട്ടും നേരം പുലര്‍ച്ചെയാകും കിടന്നുറങ്ങാന്‍.

ആദ്യം ആരോമയുണ്ടായി. അതിനും മുന്‍പ് മമ്മൂക്കഉണ്ടായിരുന്നു. കാട്ടില്‍ മമ്മുക്ക. കൊളംബസ് അമേരിക്ക കണ്ടെത്തിയത്‌ പോലെ, മമ്മൂക്കയാണ് അരോമ കണ്ടെത്തിയതെന്നും, അല്ലെന്നും വാദങ്ങളുണ്ട്. അതെന്തായാലും അരോമ ഒരു പെരും തറവാടു തന്നെയായിരുന്നു. അവിടെ താല്‍ക്കാലിക താമസക്കാര്‍ക്ക് പോലും സ്ഥിരം മുറിയും കട്ടിലും ഉണ്ടായിരുന്നെങ്കിലും, സ്ഥിരതാമാസക്കാരനായ എനിക്ക് ഒരിക്കലും സ്ഥിരമായി ഒരു മുറിയോ കട്ടിലോ ഉണ്ടായിരുന്നില്ല. വിരഹത്തിന്റെ ചൂടില്‍ വിയര്‍ത്തു കുളിച്ച്, സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ച്, പലപ്പോഴും നാലും അഞ്ചും പേരുള്ള മുറിയില്‍ ഏകാന്തതയുടെ കമ്പിളിക്കുള്ളില്‍, പ്രണയിനിയുടെ കത്തിലെ വരികളുടെ മഞ്ഞു തുള്ളികള്‍ പൊഴിച്ച തണുപ്പത്ത്‌ വിറങ്ങലിച്ച് കിടന്നുറങ്ങിയ ഇന്നലെകള്‍. എല്ലാം ഇന്നലെയെന്നത് പോലെ.

ഇന്ന്‍ അരോമയില്ല. നഗരവികസനതിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ക്ക്‌ കാട്ടില്‍ മമ്മുക്കാനെ അറിയില്ലല്ലോ. പാറമ്മല്‍ മൊയ്തുക്കാനെയോ, ഉപ്പാനെയോ, സുലൈമാനിക്കാനെയോ അറിയില്ല. പുലര്‍ച്ചെ താഴെയുള്ള കട തുറന്ന്‍, പാതിരാത്രി വരെ കച്ചവടം ചെയ്ത ഉമ്മര്‍ക്കാനെയോ, ശേഷം ഞങ്ങള്‍ ബാക്കിയുള്ള അന്തെവാസികളെയോ അവര്‍ക്കാര്‍ക്കും അറിയില്ല. പതിറ്റാണ്ടുകള്‍ അവിടെ താമസിക്കുകയും, കച്ചവടം മറ്റു തൊഴിലുകള്‍ തുടങ്ങിയവയില്‍ വ്യാപരിക്കുകയും ചെയ്ത ആരെയും അവര്‍ക്ക്‌ അറിയാന്‍ വഴിയില്ല. അതെല്ലാം അവരവരുടെ സ്വകാര്യ ദുഖങ്ങലോ, സന്തോഷങ്ങളോ, അഹങ്കാരങ്ങളോ ആയി അവശേഷിക്കട്ടെ.

അരോമയില്ലെങ്കിലും അരോമയിലെ കഥകള്‍ അവസാനിക്കുന്നില്ല. പറയാനിരുന്നാല്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്രയും കഥകള്‍ പിന്നെയും ബാക്കിയാവും. അങ്ങിനെയുള്ള നാളുകളില്‍ നടന്ന വിശ്വസനീയവും അവിശ്വസനീയവുമായ പല കഥകളില്‍ ഒന്ന്, അടുത്ത പോസ്റ്റില്‍ പറയാം.

(ഇങ്ങിനെ വിട്ടെന്കിലെ വല്ലവനും ബ്ലോഗിലെക്കൊന്ന്‍ തിരിഞ്ഞു നോക്കുള്ളൂ.)